കേരള മനസാക്ഷിയെ മരവിപ്പിച്ച ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ (മാർച്ച് 19) പ്രഖ്യാപിക്കും. സ്കൂൾ അദ്ധ്യാപകനായിരുന്ന സന്ദീപ്, സമൂഹത്തിന് മാതൃകയാകേണ്ട സ്ഥാനത്ത് നിന്ന് നടത്തിയ ഈ അരുംകൊലയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.
2023 മെയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് കേരളത്തെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. കാലിന് പരിക്കേറ്റതിനെത്തുടർന്ന് പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ച കുടുവട്ടൂർ സ്വദേശിയായ സന്ദീപ്, പ്രകോപനമില്ലാതെ ഡോക്ടർമാരെയും പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. പരിശോധനാ മുറിയിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കിയ പ്രതി, അവിടെയുണ്ടായിരുന്ന ഹൗസ് സർജൻ ഡോ. വന്ദനാ ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് ഓടിയ വന്ദനയെ പിന്തുടർന്ന് കുത്തുകയായിരുന്നു സന്ദീപ്. ആശുപത്രിയിൽ പ്രതി നടത്തിയ അഴിഞ്ഞാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി.
കേസിന്റെ വിചാരണാ വേളയിൽ 70-ലധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്രിക ഉൾപ്പെടെ 22 തൊണ്ടിമുതലുകളും 207 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രതിയുടെ മാനസിക നിലയുമായി ബന്ധപ്പെട്ട വാദങ്ങൾ ഉയർന്നിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വന്ദനയുടെ വിയോഗത്തിന് ശേഷം ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നിയമനിർമ്മാണങ്ങൾക്കും ഈ സംഭവം കാരണമായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിധി വരുമ്പോൾ വന്ദനയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.












