നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സി പി എമ്മിനുള്ളിൽ പുകയുന്ന വിവാദങ്ങളിൽ മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.കെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണെന്ന പ്രചാരണം അദ്ദേഹം തള്ളി. പേരാവൂരിൽ യുഡിഎഫിന്റെ സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ എൽഡിഎഫിൽ കെ.കെ ശൈലജയല്ലാതെ മറ്റൊരു മികച്ച സ്ഥാനാർത്ഥിയില്ലെന്നും അതുകൊണ്ടാണ് ടീച്ചറെ അവിടെ നിയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗോവിന്ദൻ നിലപാട് വ്യക്തമാക്കി. തന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ലെന്നും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഘടകങ്ങളാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതെന്നും ഒരാൾക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി വിട്ട ജി. സുധാകരനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് എം.വി ഗോവിന്ദൻ ഉന്നയിച്ചത്. ജി. സുധാകരന്റെ സ്ഥാനാർത്ഥിത്വം എന്ത് അത്ഭുതമാണെന്ന് ചോദിച്ച അദ്ദേഹം, സുധാകരന് പരിഗണനയില്ലെന്ന് പറഞ്ഞത് പൂർണ്ണ ബോധ്യത്തോടെയാണെന്നും വ്യക്തമാക്കി. പാർട്ടി വിട്ടുപോകരുതെന്ന് പലതവണ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടും അദ്ദേഹം കേട്ടില്ല. മത്സരിച്ചേ തീരൂ എന്ന വാശിയിലായിരുന്നു സുധാകരൻ. അദ്ദേഹം നേരത്തെ തന്നെ യുഡിഎഫ് നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും ഗോവിന്ദൻ വെളിപ്പെടുത്തി. സുധാകരൻ ചിരിച്ചതിലോ പറഞ്ഞ വാക്കുകളിലോ വലിയ കാര്യമില്ലെന്നും പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ നീക്കങ്ങളൊന്നും തിരിച്ചടിയാവില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കണ്ണൂരിലെ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടി തന്നെ കൃത്യമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
തളിപ്പറമ്പിൽ മത്സരിക്കാൻ ടി.കെ ഗോവിന്ദന് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഹാപ്പിനസ് ഫെസ്റ്റിലെയും മണ്ഡലത്തിലെയും എല്ലാ കണക്കുകളും പാർട്ടിയുടെ കൈവശം വ്യക്തമായിട്ടുണ്ടെന്നും അറിയിച്ചു.











