കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലെയെ മരുമകളായി സ്വീകരിക്കില്ലെന്ന് ഭർത്താവ് ഫർമാന്റെ പിതാവ് ജാഫർ അലി. ഇതരമതസ്ഥയായതിനാൽ ഈ വിവാഹം അംഗീകരിക്കില്ലെന്നും കുടുംബത്തിന്റെ പാരമ്പര്യത്തിന് ഇത് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ മുസ്ലീം ജാട്ട് വിഭാഗത്തിൽപ്പെട്ടവരാണെന്നും മകൻ മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചത് ഭാവിയിൽ വലിയ കുടുംബപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ വെച്ചായിരുന്നു മൊണാലിസയുടെയും ഫർമാൻ്റെയും വിവാഹ ചടങ്ങുകൾ നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. മതപരമായ വേർതിരിവുകൾക്ക് അപ്പുറം സ്നേഹത്തിന് പ്രാധാന്യം നൽകിയ ഈ വിവാഹം വലിയ തോതിൽ ചർച്ചയായിരുന്നു.
2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 11(1) പ്രകാരമാണ് ഇരുവരുടെയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.











