ന്യൂഡൽഹി : പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടയിൽ, ഇന്ത്യയിലെ ഊർജ്ജ വിതരണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പങ്കുവെച്ച് കേന്ദ്രസർക്കാർ. ആഭ്യന്തര ഊർജ്ജ വിതരണം ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ ഒരു അന്തർ മന്ത്രാലയ പത്രസമ്മേളനത്തിൽ അറിയിച്ചു. സുഗമമായ വിതരണം ഉറപ്പാക്കാൻ, റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം ഏകദേശം 40% ഗണ്യമായി വർദ്ധിപ്പിച്ചതായും സുജാത ശർമ്മ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ, ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കുള്ള വിതരണത്തിനാണ് മുൻഗണന നൽകുന്നത്. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിൽ ആദ്യം വരുത്തിയ കുറവ് ഇപ്പോൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ഊർജ്ജ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിന്, പ്രധാന നഗരങ്ങളിലെയും നഗരപ്രദേശങ്ങളിലെയും വാണിജ്യ എൽപിജി ഉപഭോക്താക്കളോട് പിഎൻജിയിലേക്ക് മാറാൻ ആവശ്യപ്പെടുന്നതായും മന്ത്രാലയം സൂചിപ്പിച്ചു.
എൽപിജി ക്ഷാമം ആശങ്കാജനകമാണെങ്കിലും ഓൺലൈൻ ബുക്കിംഗിൽ പുരോഗതിയുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറാൻ സഹായിക്കുന്ന പക്ഷം, എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തു. പിഎൻജി, ട്രാൻസ്പോർട്ട് സിഎൻജി ഉപഭോക്താക്കൾക്ക് 100% വിതരണം ഉറപ്പാക്കുന്നുണ്ടെന്നും പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.








