പശ്ചിമേഷ്യയിലെ അതീവ ഗുരുതരമായ സാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന സന്തുലിതമായ വിദേശനയത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യയുടെ നിലപാട് ‘ഉത്തരവാദിത്തമുള്ള നയതന്ത്രത്തിന്റെ’ തെളിവാണെന്നും, ഇത്തരം സാഹചര്യങ്ങളിൽ സംയമനം പാലിക്കുന്നത് ദുർബലതയല്ല, മറിച്ച് കരുത്താണെന്നും അദ്ദേഹം പറഞ്ഞു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ ഈ പരാമർശങ്ങൾ.
“സംയമനം എന്നാൽ കീഴടങ്ങലല്ല. നമ്മുടെ താൽപ്പര്യങ്ങൾ എന്താണെന്ന് നമുക്കറിയാം, അത് സംരക്ഷിക്കാനാണ് നാം ആദ്യം ശ്രമിക്കേണ്ടത്,” തരൂർ വ്യക്തമാക്കി. യുദ്ധം മൂലം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നത് ഇന്ത്യയിൽ പെട്രോൾ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എൽപിജി ക്ഷാമം സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചുതുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മരണത്തിൽ ഇന്ത്യ നേരത്തെ തന്നെ അനുശോചനം അറിയിക്കേണ്ടിയിരുന്നുവെന്നും തരൂർ അഭിപ്രായപ്പെട്ടു. ശശി തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത ബിജെപി വക്താവ് സി.ആർ. കേശവൻ, ഇത് കോൺഗ്രസിനുള്ളിൽ വന്ന ശുഭകരമായ മാറ്റമാണെന്ന് വിശേഷിപ്പിച്ചു.
“രാഹുൽ ഗാന്ധിയുടെ അനാവശ്യ വിമർശനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി മോദിയുടെ വിദേശനയത്തെ അംഗീകരിക്കുന്നത് സ്വാഗതാർഹമാണ്. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മോദിയുടെ നയതന്ത്ര ബന്ധങ്ങൾക്കായിട്ടുണ്ട്,” കേശവൻ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മുൻകൈ എടുക്കണമെന്നും ഇരുവിഭാഗങ്ങൾക്കും പിൻവാങ്ങാൻ അന്തസ്സുള്ള ഒരു സാഹചര്യം ഒരുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.








