പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായ തകർക്കാൻ പാകിസ്താൻ നടത്തിയ വൻ വ്യാജപ്രചാരണത്തിന്റെ (Disinformation Campaign) വിവരങ്ങൾ പുറത്ത്. മാർച്ചിൽ ശ്രീലങ്കൻ തീരത്ത് വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ ‘ഐആർഐഎസ് ദേന’ (IRIS Dena) അമേരിക്കൻ നാവികസേന തകർത്ത സംഭവത്തിലാണ് ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ പാകിസ്താൻ ശ്രമിച്ചത്. ഇറാന്റെ കപ്പലിന്റെ രഹസ്യവിവരങ്ങളും സ്ഥാനവും ഇന്ത്യയാണ് അമേരിക്കയ്ക്ക് ചോർത്തി നൽകിയതെന്ന രീതിയിലായിരുന്നു പാക് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വ്യാപകമായി പ്രചാരണം നടത്തിയത്. എന്നാൽ ഓപ്പൺ സോഴ്സ് ഇന്റലിജൻസ് (OSINT) നടത്തിയ വിശദമായ അന്വേഷണത്തിൽ ഈ നുണപ്രചാരണത്തിന്റെ ഉറവിടം പാകിസ്താനാണെന്ന് തെളിഞ്ഞു.
മാർച്ച് നാലിനാണ് ശ്രീലങ്കൻ തീരത്തിന് സമീപം വെച്ച് അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോയേറ്റ് ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ‘ദേന’ കടലിൽ താഴ്ന്നത്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ പോലും ഇറാന്റെ കപ്പലുകൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇറാനെ ചതിച്ചു എന്ന പേരിൽ #IndiaBetraysIran എന്ന ഹാഷ്‌ടാഗ് എക്‌സിൽ (X) തരംഗമായത്. ഇന്ത്യ നൽകിയ ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക കപ്പൽ തകർത്തതെന്നായിരുന്നു പ്രചാരണം. ഇതോടെ ഇറാനിൽ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം ഉയർത്താനും മേഖലയിലെ നയതന്ത്ര ബന്ധങ്ങൾ തകർക്കാനുമാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്.
ഇന്ത്യൻ ഇൻവെസ്റ്റിഗേഷൻ ഏജൻസികൾ നടത്തിയ പരിശോധനയിൽ @TacticalTribun എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജവാർത്ത ആദ്യം പ്രചരിച്ചതെന്ന് കണ്ടെത്തി. നിരന്തരം പേര് മാറ്റി പ്രവർത്തിക്കുന്ന ഈ അക്കൗണ്ട് മുൻപും ഇന്ത്യയ്ക്കെതിരെ നുണപ്രചാരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് പ്രചരിച്ച പോസ്റ്റുകളിൽ 40 ശതമാനത്തോളം പാകിസ്ഥാനിൽ നിന്നുള്ളവയായിരുന്നു. ഇറാൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അക്കൗണ്ടുകൾ ഉപയോഗിച്ചും ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. അമേരിക്കൻ നാവിക നിയമപ്രകാരം ശത്രുരാജ്യത്തിന്റെ കപ്പലിനെ മുന്നറിയിപ്പില്ലാതെ ആക്രമിക്കാൻ അനുവാദമുണ്ടെന്നിരിക്കെ, ഇന്ത്യ വിവരങ്ങൾ കൈമാറി എന്ന കള്ളക്കഥ മെനഞ്ഞ് അയൽരാജ്യങ്ങളെ ഇന്ത്യയ്ക്കെതിരെ തിരിക്കാനാണ് പാകിസ്താൻ ശ്രമിച്ചത്. ഇന്ത്യയും ഇറാനും തമ്മിലുള്ള പാരമ്പര്യ ബന്ധത്തിൽ വിള്ളലുണ്ടാക്കാനുള്ള പാകിസ്ഥാന്റെ ഈ ‘ഡിജിറ്റൽ യുദ്ധം’ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയാണ്.










