ഐക്യരാഷ്ട്രസഭയുടെ ആഗോള വേദിയിൽ പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യ. ഭീകരതയെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന പാകിസ്താൻ മാനുഷിക മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാൻ യോഗ്യരല്ലെന്ന് ഇന്ത്യ തുറന്നടിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് നടന്ന യുഎൻ സമ്മേളനത്തിലാണ് സിന്ധു നദീജല കരാർ (Indus Waters Treaty) താൽക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ പ്രതിനിധി ഹരീഷ് പർവതനേനി രംഗത്തെത്തിയത്. മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും ഇന്ത്യയ്ക്ക് മേൽ അടിച്ചേൽപ്പിച്ച പാകിസ്താന് ജലക്കരാറിലെ ഗുണഭലങ്ങൾ അനുഭവിക്കാൻ അർഹതയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
1960-ൽ ഒപ്പിട്ട സിന്ധു നദീജല കരാർ നല്ല വിശ്വാസത്തിന്റെ പുറത്താണ് ഇന്ത്യ തുടർന്നത്. എന്നാൽ ദശാബ്ദങ്ങളായി അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ ആ വിശ്വാസം തകർത്തു. “പാകിസ്താൻ പ്രായശ്ചിത്തം ചെയ്യണം, ഭീകരവാദത്തിനുള്ള പിന്തുണ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നത് വരെ കരാർ പുനഃസ്ഥാപിക്കില്ല,” പർവതനേനി വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകൾ പരിഷ്കരിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളോട് പാകിസ്താൻ മുഖം തിരിക്കുകയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകളും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്ത് കരാറിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമായി പാകിസ്താൻ മാറിയെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കരാറുകളുടെ പവിത്രതയെക്കുറിച്ച് പറയുന്നതിന് മുൻപ് മനുഷ്യജീവന്റെ പവിത്രത ഉയർത്തിപ്പിടിക്കാൻ പാകിസ്ഥാൻ പഠിക്കണമെന്ന് ഇന്ത്യ പരിഹസിച്ചു. അതേസമയം, ഇന്ത്യയുടെ ജൽ ജീവൻ മിഷൻ ഉൾപ്പെടെയുള്ള വിപ്ലവകരമായ ജലസംരക്ഷണ പദ്ധതികളെ ആഗോള വേദിയിൽ ഇന്ത്യ ഉയർത്തിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ ഗ്രാമീണ കുടിവെള്ള പദ്ധതിയെന്ന നേട്ടം ഇന്ത്യ കൈവരിച്ചത് പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കണ്ടുപഠിക്കേണ്ടതാണെന്നും പർവതനേനി പറഞ്ഞു. ഉന്നതതലത്തിലുള്ള നയതന്ത്ര വേദിയെ ഉഭയകക്ഷി തർക്കങ്ങൾക്കായി പാകിസ്ഥാൻ ദുരുപയോഗം ചെയ്തതിനെ ഇന്ത്യ ശക്തമായി അപലപിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ശ്രദ്ധ തിരിഞ്ഞിരിക്കുന്ന ഈ സമയത്ത് പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ഈ കടുത്ത നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്










