ലഡാക്കിലെ അതിർത്തി തർക്കത്തിന് പിന്നാലെ ഉലഞ്ഞ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് മോദി സർക്കാരിന്റെ നിർണ്ണായക നീക്കം. മുതിർന്ന നയതന്ത്രജ്ഞൻ വിക്രം ദൊരൈസ്വാമിയെ ചൈനയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. നിലവിൽ യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ ദൊരൈസ്വാമിയുടെ നിയമനത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം പോസിറ്റീവായ പങ്ക് വഹിക്കുമെന്ന് ചൈനീസ് വക്താവ് ലിൻ ജിയാൻ പ്രത്യാശ പ്രകടിപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക ക്രമം മാറുന്ന സാഹചര്യത്തിൽ, ഏഷ്യയിലെ രണ്ട് വൻശക്തികൾ കൈകോർക്കുന്നത് ലോകം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.
ചൈനീസ് ഭാഷയായ മാൻഡറിനിൽ അഗാധ പാണ്ഡിത്യമുള്ള ദൊരൈസ്വാമിയെ ‘ചൈന ഹാൻഡ്’ എന്നാണ് അന്താരാഷ്ട്ര നയതന്ത്ര ലോകം വിശേഷിപ്പിക്കുന്നത്. അദ്ദേഹം തനിക്കായി ‘വേയ് ജിയാമെങ്’ (Wei Jiameng) എന്ന ചൈനീസ് പേര് സ്വീകരിച്ചത് ചൈനീസ് മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. “പ്രശംസനീയനായ സഖ്യം രൂപീകരിക്കുന്നവൻ” എന്നാണ് ഈ പേരിന്റെ അർത്ഥം. ഹോങ്കോങ്ങിലും ബീജിംഗിലും മുൻപ് പ്രവർത്തിച്ച പരിചയമുള്ള ദൊരൈസ്വാമിക്ക് ചൈനയുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. പ്രദീപ് കുമാർ റാവത്തിന് പകരക്കാരനായാണ് 1992 ബാച്ച് ഐഎഫ്എസ് ഓഫീസറായ ദൊരൈസ്വാമി ചുമതലയേൽക്കുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിപുലേഖ് വഴി ചൈനയുമായുള്ള വ്യാപാര പാത തുറക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെയാണ് ഈ നിയമനം.
2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലായ ഇരുരാജ്യങ്ങളുടെയും ബന്ധം 2024 ഒക്ടോബറിലെ സൈനിക പിൻമാറ്റത്തോടെയാണ് ശാന്തമായത്. ഈ സാഹചര്യത്തിൽ ദൊരൈസ്വാമിയെപ്പോലൊരു ‘ഹെവിവെയ്റ്റ്’ നയതന്ത്രജ്ഞനെ ചെെനയിലേക്ക് അയക്കുന്നതിലൂടെ സങ്കീർണ്ണമായ ഉഭയകക്ഷി പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി പരിഹരിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. ചൈനീസ് ഔദ്യോഗിക പത്രമായ ‘ഗ്ലോബൽ ടൈംസ്’ ഒന്നാം പേജിൽ തന്നെ ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനൊപ്പം വ്യാപാര മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാനും ദൊരൈസ്വാമിയുടെ നയതന്ത്ര മികവ് തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








