ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നും പാചകം ചെയ്യുന്നില്ലെന്നും ആരോപിച്ച് വിവാഹമോചനം തേടിയ ഭർത്താവിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. “നിങ്ങൾ വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, ജീവിതപങ്കാളിയെയാണ്” എന്ന് ജസ്റ്റിസ് സന്ദീപ് മേത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. പാചകം ചെയ്യാനോ വീട് വൃത്തിയാക്കാനോ ഭാര്യ വിസമ്മതിക്കുന്നത് ക്രൂരതയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. ആധുനിക കാലത്ത് വീട്ടുജോലികളിലും പാചകത്തിലുമെല്ലാം ഭർത്താവും തുല്യമായി സഹകരിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ച് ഓർമ്മിപ്പിച്ചു. 2017-ൽ വിവാഹിതരായ ദമ്പതികളുടെ കേസിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഭാര്യയുടെ പെരുമാറ്റം മാറിയെന്നും വീട്ടുകാരെ അധിക്ഷേപിച്ചെന്നുമാണ് ഭർത്താവിന്റെ പ്രധാന ആരോപണം. പാചകം ചെയ്യാൻ വിസമ്മതിച്ചു, കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് വിളിച്ചില്ല തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് ഇയാൾ വിവാഹമോചനത്തിന് ഹർജി നൽകിയത്. ആദ്യം കേസ് പരിഗണിച്ച കുടുംബകോടതി ക്രൂരതയുടെ പേരിൽ വിവാഹമോചനം അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിവാഹമോചനം റദ്ദാക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഭർത്താവ് സുപ്രീം കോടതിയിലെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നതായും നൂലുകെട്ടിന് അവർ മനഃപൂർവ്വം വരാതിരുന്നതാണെന്നും ഭാര്യ കോടതിയെ അറിയിച്ചു.
കേസിൽ നേരത്തെ മധ്യസ്ഥ ചർച്ചകൾക്ക് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. എട്ടു വയസ്സുള്ള ഒരു മകൻ ഈ ദമ്പതികൾക്കുണ്ട്. കാലം മാറിയെന്നും പഴയ ചിന്താഗതികൾ വച്ചുപുലർത്താനാവില്ലെന്നും നിരീക്ഷിച്ച കോടതി, അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ദമ്പതികൾ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടു. സ്ത്രീ വീട്ടുജോലികൾക്ക് മാത്രമുള്ളവളാണെന്ന പുരുഷാധിപത്യ ചിന്താഗതികൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ ഈ പരാമർശം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.










