അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചിത്രം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദങ്ങൾ തള്ളി മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരൻ രംഗത്ത്. സുധാകരനെ മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുക്കാൻ തയ്യാറായില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് സുധാകരൻ പ്രതികരിച്ചു. തന്റെ ഫോണിൽ ‘സിഎം’ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ നമ്പർ സേവ് ചെയ്തിട്ടുള്ളതെന്നും ആ നമ്പറിൽ നിന്ന് യാതൊരു കോളും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് ആലപ്പുഴയിൽ എത്തുമ്പോൾ കാണണമെന്ന് താൻ അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും അറിയിക്കാമെന്ന് പറഞ്ഞതല്ലാതെ പിന്നീട് ഒരു മറുപടിയും ലഭിച്ചില്ലെന്നും സുധാകരൻ തുറന്നടിച്ചു. മുഖ്യമന്ത്രി കള്ളം പറയുകയാണെന്ന സൂചനയോടെയുള്ള സുധാകരന്റെ പ്രതികരണം ഇടത് കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അതേസമയം, ജി. സുധാകരനെ പാർട്ടി ഒരിടത്തും അവഗണിച്ചിട്ടില്ലെന്നും അദ്ദേഹം ഉന്നയിക്കുന്ന പരാതികൾ വെറും തോന്നൽ മാത്രമാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സുധാകരനെ ബന്ധപ്പെടാൻ താൻ വ്യക്തിപരമായി ശ്രമിച്ചിരുന്നു. ആദ്യം വിളിച്ചപ്പോൾ ലൈൻ തിരക്കിലായിരുന്നു, പിന്നീട് രണ്ട് തവണ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. മനപ്പൂർവ്വം ഫോൺ എടുക്കാത്തതാണെന്ന് ബോധ്യപ്പെട്ടതോടെ ജില്ലാ സെക്രട്ടറി നാസറിനെ വിളിച്ച് സുധാകരനുമായി സംസാരിക്കാൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രി വിളിച്ച കാര്യം നാസർ അറിയിച്ചപ്പോൾ താൻ വിളിച്ചില്ലെന്നാണ് സുധാകരൻ പറഞ്ഞതെന്നും, ലൈൻ കണക്ട് ചെയ്ത് തരാമെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് സുധാകരൻ ഒഴിഞ്ഞുമാറിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പാർട്ടിയിൽ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് സുധാകരനെന്നും പ്രായപരിധി പോലുള്ള മാനദണ്ഡങ്ങൾ എല്ലാവർക്കും ബാധകമാണെന്നും അത് ഉൾക്കൊള്ളാൻ സുധാകരൻ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.










