വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന് 48 മണിക്കൂർ അന്ത്യശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ ആക്രമിച്ച് തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ആദ്യം രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി നിലയം തന്നെ തകർക്കപ്പെടും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ നേതൃത്വത്തിൽ 22 രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിനെയും ഇറാനിയൻ ആക്രമണങ്ങളെയും അപലപിക്കുകയും, ഹോർമുസ് തുറക്കുന്നതിനായി ഏത് വിധത്തിലുള്ള സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണി. നാവിഗേഷൻ സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്നും അത് തടസ്സപ്പെടുത്തുന്നത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഈ രാജ്യങ്ങൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ, കാനഡ, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഡെൻമാർക്ക്, ലാത്വിയ, സ്ലോവേനിയ, ഫിൻലാൻഡ്, തുടങ്ങിയ രാജ്യങ്ങൾ ഇറാനെതിരായ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു.








