ദോഹ : ഖത്തറിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഒരു തുർക്കി സൈനികൻ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ ആണ് കടലിൽ തകർന്നു വീണത്. ഖത്തർ-തുർക്കി സംയുക്ത സേനാ കമാൻഡിന്റെ ഭാഗമായുള്ള പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം നടന്നത്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുർക്കി സൈനികൻ മേജർ സിനാൻ തസ്‌റ്റെകിൻ, ഖത്തർ സൈനിക പൈലറ്റുമാരായ ക്യാപ്റ്റൻ മുബാറക് സലേം ദാവെ അൽ മാരി, ക്യാപ്റ്റൻ സയീദ് നാസർ സമേഖ് എന്നിവരടക്കമുള്ളവർ ആണ് കൊല്ലപ്പെട്ടത്. തുർക്കി പ്രതിരോധ കമ്പനിയായ ‘അസെൽസാനിലെ’ രണ്ട് സാങ്കേതിക വിദഗ്ധരും അപകടത്തിൽ കൊല്ലപ്പെട്ടു.
വിദഗ്ധ സംഘത്തിന്റെ തീവ്രശ്രമത്തിനൊടുവിൽ കടലിൽ നിന്ന് ഹെലികോപ്റ്റർ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെടുത്തു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഖത്തർ അധികൃതരുടെ നേതൃത്വത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








