പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഇറാൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ മുൾമുനയിൽ നിർത്തവെ, ഇന്ത്യയുടെ ശക്തമായ നിലപാട് രാജ്യസഭയിൽ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സമാധാനം പുനഃസ്ഥാപിക്കാനായി വിവിധ രാജ്യതലവന്മാരുമായി താൻ നേരിട്ട് സംസാരിച്ചുവെന്നും യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്തം ആശങ്കാജനകമാണ്. രാജ്യത്തെ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിതരണ ശൃംഖലയെ യുദ്ധം ഇതിനോടകം തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടാതെ കൃഷിക്ക് അത്യാവശ്യമായ രാസവളങ്ങളുടെ ഇറക്കുമതിയിലും വലിയ തടസ്സങ്ങൾ നേരിടുന്നു. “ഈ യുദ്ധം കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ളതല്ല, അത് ആഗോള ഇന്ധന സുരക്ഷയെയാണ് ബാധിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരെ ഇത് ബാധിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്,” പ്രധാനമന്ത്രി വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. അവരുടെ സംരക്ഷണം രാജ്യം ഏറ്റെടുത്തുവെന്നും ആർക്കും ഭയം വേണ്ടെന്നും മോദി ഉറപ്പുനൽകി. യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർത്ഥികളടക്കം മൂന്നര ലക്ഷത്തിലധികം ഇന്ത്യക്കാരെ ഇതിനോടകം സുരക്ഷിതമായി നാട്ടിലെത്തിച്ചു കഴിഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നു കിട്ടാനായി നടത്തുന്ന നയതന്ത്ര നീക്കങ്ങൾ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും, സ്വയംപര്യാപ്തതയിലൂടെ മാത്രമേ ഇത്തരം ആഗോള പ്രതിസന്ധികളെ ഇന്ത്യക്ക് അതിജീവിക്കാനാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.








