വാഷിംഗ്ടൺ : മധ്യപൂർവേഷ്യയിൽ സംഘർഷങ്ങൾ നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രദേശത്തിന്റെ സുരക്ഷയ്ക്കായി അമേരിക്കൻ സൈനികരെ വിന്യസിക്കാൻ തയ്യാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുഎസ് റാപ്പിഡ് റെസ്പോൺസ് ഫോഴ്സിനെ ആണ് മധ്യപൂർവ ദേശത്ത് വിന്യസിക്കുന്നത്. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗ് ആസ്ഥാനമായുള്ള 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള ആയിരത്തോളം സൈനികരെയാണ് അടിയന്തരമായി മേഖലയിലേക്ക് അയക്കുന്നത്.
18 മണിക്കൂറിനുള്ളിൽ ലോകത്തെവിടെയും വിന്യസിക്കപ്പെടാൻ ശേഷിയുള്ളവരാണ് ഈ എയർബോൺ സൈനികർ. 82-ാം എയർബോൺ ഡിവിഷന്റെ ഫസ്റ്റ് ബ്രിഗേഡ് കോംബാറ്റ് ടീമിന് ആയിരിക്കും മിഡിൽ ഈസ്റ്റിന്റെ ചുമതല ഉണ്ടാവുക. മേജർ ജനറൽ ബ്രാൻഡൻ ടെഗ്‌റ്റ്‌മെയർ നേരിട്ട് ദൗത്യത്തിന് നേതൃത്വം നൽകും. നിലവിൽ 50,000-ത്തോളം യുഎസ് സൈനികർ മേഖലയിലുണ്ടെങ്കിലും, പെട്ടെന്നുള്ള ആക്രമണങ്ങൾക്കും പ്രതിരോധത്തിനും കൂടുതൽ പരിശീലനങ്ങൾ നേടിയിട്ടുള്ള റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് ടീമിനെ വിന്യസിക്കാൻ ആണ് ട്രംപിന്റെ പദ്ധതി.
ഇറാനുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപ് ഭരണകൂടം സൂചിപ്പിക്കുന്നുണ്ടെങ്കിലും, സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നത് ഇറാനു മേൽ സമ്മർദ്ദം ചെലുത്താനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇതിനോടകം തന്നെ ആയിരക്കണക്കിന് യുഎസ് മറീനുകൾ കപ്പൽ മാർഗ്ഗം മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.








