ന്യൂഡൽഹി : ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൂടുതൽ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. 2019-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നതാണ് ഈ പുതിയ ഭേദഗതി. ദശാബ്ദങ്ങളായി നീതി നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും മാന്യതയും ഈ നിയമം വഴി ലഭ്യമാകുമെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി വീരേന്ദ്ര കുമാർ രാജ്യസഭയിൽ അറിയിച്ചു. ജൈവശാസ്ത്രപരമായ പ്രശ്‌നങ്ങൾ കാരണം വിവേചനം നേരിടുന്നവർക്ക് മാത്രം സംരക്ഷണം നൽകുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ വിദ്യാലയങ്ങളിലും ഉദ്യോഗങ്ങളിലും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്താൻ ഭേദഗതി നിർദ്ദേശിക്കുന്നു. ഇത് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി വ്യക്തമാക്കി. കൂടാതെ വീട് വാടകയ്ക്ക് നൽകുന്നതിലോ, ജോലിയിലോ, പൊതുസ്ഥലങ്ങളിലോ ട്രാൻസ്‌ജെൻഡർ വ്യക്തികളോട് വിവേചനം കാണിക്കുന്നത് ജാമ്യമില്ലാ കുറ്റമായി മാറും. പഴയ നിയമപ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കുറഞ്ഞ ശിക്ഷയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം,
അധിക്ഷേപങ്ങൾക്കും അതിക്രമങ്ങൾക്കും 2 വർഷം മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.








