ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് വീണ്ടും കനത്ത പ്രഹരം. ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിന് നേതൃത്വം നൽകിയ ഇറാന്റെ കരുത്തനായ നാവികസേനാ മേധാവി അലിരേസ തങ്‌സിരി ആണ് കൊല്ലപ്പെട്ടത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ചർച്ച നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് നേരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം ഉണ്ടായത്.
ദക്ഷിണ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലിരേസ തങ്‌സിരി കൊല്ലപ്പെട്ടത്. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് ബന്ദർ അബ്ബാസ്. ഇറാനും ഇസ്രായേലും തമ്മിൽ കഴിഞ്ഞ നാല് ആഴ്ചകളായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും നിർണ്ണായകമായ വഴിത്തിരിവായാണ് അലിരേസ തങ്‌സിരിയുടെ അന്ത്യം വിലയിരുത്തപ്പെടുന്നത്. ഇറാന്റെ പരമോന്നത സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നാവികസേനാ കമാൻഡറായിരുന്നു അദ്ദേഹം. ആക്രമണത്തിൽ തങ്‌സിരിക്ക് പുറമെ മറ്റ് ചില ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
2018 മുതൽ ഐആർജിസി നാവികസേനയെ നയിച്ചിരുന്ന തങ്‌സിരി, ഇറാൻ മിലിട്ടറിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലം മുതൽ നാവികരംഗത്ത് സജീവമായിരുന്ന അദ്ദേഹം, അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന നേതാവാണ്.








