കണ്ണൂർ : പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ. ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നാണ് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളുടെ ധ്വനി എന്ന് ഗോവിന്ദൻ സൂചിപ്പിച്ചു. അങ്ങനെ ഭാര്യയോട് പറയുന്നത് സ്ത്രീവിരുദ്ധമാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഏതെങ്കിലും സ്ഥാനമോ സ്ഥാനമില്ലായ്മയോ ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ല എന്നും എം വി ഗോവിന്ദൻ സൂചിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അങ്ങനെ പിന്‍ഗാമി സമ്പ്രദായമൊന്നുമില്ല. ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുന്നത് പുറത്തുവരാതിരിക്കാനാണ് കോണ്‍ഗ്രസ് മുന്‍കൂട്ടി ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇത് കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമായ കള്ളപ്രചാരണം മാത്രമാണ് എന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.








