തിരുവനന്തപുരം : കേരളത്തിലെ ഇടത് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ബിജെപി കേരളത്തിലെ എൽഡിഎഫിനെ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്ന് രാഹുൽഗാന്ധി ആരോപിച്ചു. അടൂരിൽ നടന്ന പൊതു റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ ഈ ആരോപണം. കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ദേശീയ തലത്തിൽ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ കേരള മുഖ്യമന്ത്രിയെ മാത്രം ഒഴിവാക്കുന്നത് എന്തിനാണെന്നും രാഹുൽ ചോദ്യമുന്നയിച്ചു. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ ഉൾപ്പെടെയുള്ള അഴിമതി കേസുകളിൽ മുഖ്യമന്ത്രിക്ക് നേരെ അന്വേഷണം നീളാത്തത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ ശൈലിയാണ് പിന്തുടരുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി മോദി പുലർത്തുന്ന മൗനവും ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് രാഹുൽ പറഞ്ഞു. ജനങ്ങളെ ഒരുമിപ്പിക്കുന്നതും അവരെ ശാക്തീകരിക്കുന്നതുമാണ് യുഡിഎഫിന്റെ രാഷ്ട്രീയമെന്നും, എന്നാൽ വിഭജനത്തിന്റെ രാഷ്ട്രീയമാണ് എൽഡിഎഫും ബിജെപിയും പയറ്റുന്നതെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.








