കൊൽക്കത്ത : ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറും കിരൺ റിജിജു അടക്കമുള്ള കേന്ദ്രമന്ത്രിമാരും ചേർന്നാണ് ലിയാൻഡർ പേസിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കും എന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളും കായിക മേഖലയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ലിയാൻഡർ പേസ് വ്യക്തമാക്കി. “ടെന്നീസ് കോർട്ടിൽ ഞാൻ ഇന്ത്യയെ പ്രതിനിധീകരിച്ചു, ഇപ്പോൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. യുവാക്കളെ ശാക്തീകരിക്കാനും കായിക വികസനത്തിനും മുൻഗണന നൽകും,” എന്നും അദ്ദേഹം അറിയിച്ചു. ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ ആദ്യത്തെ ടെന്നീസ് താരമാണ് ലിയാൻഡർ പേസ്. 18 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളാണ്. പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.










