ടെഹ്റാൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാൻ യുദ്ധത്തിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെ തള്ളി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. അമേരിക്ക പശ്ചാത്തപിക്കുകയും കീഴടങ്ങുകയും ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്ന് ഐആർജിസി പ്രഖ്യാപിച്ചു. ഇറാൻ വെടിനിർത്തലിന് ആഗ്രഹിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്ന് ഐആർജിസി വിശേഷിപ്പിച്ചു. ഇറാൻ പ്രസിഡന്റ് വെടിനിർത്തലിനായി അഭ്യർത്ഥിച്ചുവെന്നും യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്നും ആയിരുന്നു ട്രംപ് സൂചിപ്പിച്ചിരുന്നത്.
അമേരിക്കൻ സൈന്യം ശാശ്വതമായ അപമാനവും പരാജയവും നേരിടുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇറാനിലെ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് ഇബ്രാഹിം സോൾഫഗാരി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളും ഡ്രോൺ താവളങ്ങളും നശിപ്പിക്കപ്പെട്ടുവെന്ന ട്രംപിന്റെ വാദങ്ങളെ ഇറാൻ തള്ളി. ഇറാന്റെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്ക് അപൂർണ്ണമായ വിവരങ്ങൾ മാത്രമാണുള്ളതെന്ന് ഇറാൻ അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഈ പാത തുറന്നുകൊടുക്കില്ലെന്നും റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. അമേരിക്കൻ സൈന്യം മേഖലയിൽ നിന്ന് പിൻവാങ്ങണമെന്നും തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ നിലപാട്.










