ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ ഒരു ദിനമാണിന്ന്. തദ്ദേശീയമായി നിർമ്മിച്ച ആണവായുധ വാഹക ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ (INS Aridhaman), അത്യാധുനിക യുദ്ധക്കപ്പലായ INS താരാഗിരി (INS Taragiri) എന്നിവ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു.
ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനിയാണ് ഐ.എൻ.എസ് അരിധമൻ. അരിഹന്ത് ക്ലാസ്സിലെ മുൻപഗാമികളേക്കാൾ വലുപ്പവും കരുത്തും ഇതിനുണ്ട്. ദീർഘദൂര ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള K-4 മിസൈലുകൾ കൂടുതൽ എണ്ണത്തിൽ വഹിക്കാൻ ഇതിന് സാധിക്കും.ശത്രുക്കളുടെ റഡാറുകളിൽ പെടാതെ കടലിനടിയിൽ മാസങ്ങളോളം കഴിഞ്ഞുകൂടാൻ ഇതിന് ശേഷിയുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഈ കരുത്തുള്ള ഏക രാജ്യം ഇപ്പോൾ ഭാരതമാണ്.
കടലിനടിയിൽ സഞ്ചരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം ഏറ്റവും കുറഞ്ഞ രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ശത്രുക്കളുടെ സോണാറുകൾക്ക് പിടികൊടുക്കാതെ ഒരു നിഴലുപോലെ സമുദ്രത്തിൽ നീങ്ങാൻ അരിദമന് സാധിക്കും. ഇതാണ് ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നത്.
“‘അരിധമൻ’.”ഇത് വെറും വാക്കുകളല്ല, ശക്തിയാണ്, രാജ്‌നാഥ് സിംഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മുംബൈയിലെ മസഗോൺ ഡോക്കിൽ നിർമ്മിച്ച INS താരാഗിരി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഉത്തമ ഉദാഹരണമാണ്.6,670 ടൺ ഭാരമുള്ള ഈ കപ്പൽ അതിവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. സൂപ്പർസോണിക് മിസൈലുകൾ, ആന്റി-സബ്മറൈൻ മിസൈലുകൾ എന്നിവയാൽ സുസജ്ജമാണ് താരാഗിരി.
ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സാധനങ്ങളിൽ 75 ശതമാനത്തിലധികവും ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിച്ചതാണ്. ഏകദേശം 200-ഓളം ചെറുകിട വ്യവസായ സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമായി.ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനയുടെ ഇടപെടലുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, താരാഗിരിയുടെയും അരിധമന്റെയും വരവ് ഇന്ത്യയുടെ സുരക്ഷാ കവചം കൂടുതൽ ശക്തമാക്കും. ശത്രുക്കളുടെ മിസൈലുകളെ തകർക്കാനും ഒരേസമയം പല ലക്ഷ്യങ്ങളെ നേരിടാനും ഈ കപ്പലുകൾക്ക് സാധിക്കും.
ഇന്ത്യ രൂപകൽപ്പന ചെയ്ത്, ഇന്ത്യ നിർമ്മിച്ച്, ഇന്ത്യക്കാർ തന്നെ നിയന്ത്രിക്കുന്ന ഈ യുദ്ധക്കപ്പലുകൾ ‘വികസിത് ഭാരത്’ എന്ന സ്വപ്നത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.












