ലഖ്‌നൗ : ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ റെയിൽവേ സ്റ്റേഷനിൽ നടത്താനുള്ള ഭീകരരുടെ പദ്ധതി തകർത്ത് യുപി എടിഎസ്. പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള നാല് ഭീകരരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന ലഖ്‌നൗവിൽ നിന്ന് അറസ്റ്റ് ചെയ്തു. ലഖ്‌നൗ റെയിൽവേ സ്റ്റേഷനും സമീപത്തെ തിരക്കേറിയ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെ നീക്കം.
പിടിയിലായ ഭീകരർക്ക് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്‌ഐയുടെ നേരിട്ടുള്ള പിന്തുണ ലഭിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലഖ്‌നൗവിലെ വിവിധ ഇടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നാല് പേർ പിടിയിലായത്. ഇവരിൽ നിന്ന് വിദേശ നിർമ്മിത ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, മാപ്പുകൾ, ഐഎസ്‌ഐ ഹാൻഡ്‌ലർമാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച എൻക്രിപ്റ്റഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉത്തർപ്രദേശിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും എൻക്രിപ്റ്റഡ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളും എടിഎസ് നിരീക്ഷണത്തിലായിരുന്നു. ലഖ്‌നൗ ആസ്ഥാനമായുള്ള ഒരു മോഡ്യൂൾ ഐഎസ്‌ഐയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡുകളിലാണ് ഭീകരർ പിടിയിലായത്. സംഭവത്തെത്തുടർന്ന് ഉത്തർപ്രദേശിലെമ്പാടും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.








