ടെഹ്റാൻ : ഇറാനിലെ അഹ്വാസിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണം. വിമാനത്താവളത്തിലെ റൺവേകൾക്കും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും വലിയതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു.
ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടു. വിമാനത്താവളത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഹ്വാസ് വിമാനത്താവളത്തിന് പുറമെ ഖുസെസ്ഥാൻ പ്രവിശ്യയിലെ മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളിലും ആക്രമണങ്ങൾ നടന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനിലെ വ്യോമയാന മേഖലയെ ലക്ഷ്യമിട്ട് യുഎസ് നിരന്തരമായ ആക്രമണങ്ങൾ നടത്തുന്നുണ്ട്. 48 മണിക്കൂറിനുള്ളിൽ സമാധാന കരാർ ഉപേക്ഷിക്കുകയാണെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.








