ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ സ്വന്തം തട്ടകത്തിൽ അഞ്ച് വിക്കറ്റിന് തകർത്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (LSG) വിജയവഴിയിൽ തിരിച്ചെത്തി. ഇന്ത്യൻ പേസ് ഇതിഹാസം മുഹമ്മദ് ഷമിയുടെ തീപ്പൊരി ബൗളിംഗാണ് ലഖ്‌നൗവിന് അനായാസ വിജയം സമ്മാനിച്ചത്. നാല് ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഷമി തന്നെയാണ് മത്സരത്തിലെ താരം.
ഹൈദരാബാദിലെ പിച്ചിൽ സ്ലോവർ ബോളുകൾ ഫലപ്രദമാകുമെന്ന് മുൻകൂട്ടി കണ്ട തന്ത്രമാണ് ഷമി നടപ്പിലാക്കിയത്. “കഴിഞ്ഞ വർഷം ഇവിടെ കളിച്ചപ്പോൾ സ്ലോവർ ബോളുകൾക്ക് ലഭിച്ച മുൻതൂക്കം എന്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും അത് പരീക്ഷിക്കാമെന്ന് ഞാൻ കരുതി. ഫിറ്റ്‌നസ് നിലനിർത്തുന്നതും കളിയുമായി എപ്പോഴും സമ്പർക്കത്തിൽ ഇരിക്കുന്നതുമാണ് എന്റെ വിജയരഹസ്യം.” മുഹമ്മദ് ഷമി പറഞ്ഞു.
ആദ്യ ഓവറിൽ തന്നെ അപകടകാരിയായ അഭിഷേക് ശർമ്മയെ പൂജ്യത്തിന് പുറത്താക്കി ഷമി ലഖ്‌നൗവിന് സ്വപ്നതുല്യമായ തുടക്കം നൽകി. തൊട്ടുപിന്നാലെ ട്രാവിസ് ഹെഡിനെയും ഷമി മടക്കിയതോടെ ഹൈദരാബാദ് 22 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറി. ഇഷാൻ കിഷനും നിരാശപ്പെടുത്തിയതോടെ ഒരു ഘട്ടത്തിൽ ഹൈദരാബാദ് തകർച്ച മുന്നിൽ കണ്ടു. എന്നാൽ നിതീഷ് കുമാർ റെഡ്ഡിയും ഹെൻറിച്ച് ക്ലാസനും ചേർന്ന് പടുത്തുയർത്തിയ 116 റൺസിന്റെ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ 156-ൽ എത്തിച്ചത്.











