ടെഹ്റാൻ : ഇറാനിൽ വീണ്ടും യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സിന്റെ ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ സയ്യിദ് മജീദ് ഖാദമി കൊല്ലപ്പെട്ടു. ഏപ്രിൽ 6 തിങ്കളാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഐആർജിസി പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക-രഹസ്യാന്വേഷണ മേഖലയിലെ ഏറ്റവും കരുത്തനായ വ്യക്തിയെ ലക്ഷ്യമിട്ട കൃത്യമായ ആക്രമണം ആയിരുന്നു യുഎസും ഇസ്രായേലും ചേർന്ന് നടത്തിയത്.
“അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളുടെ ഭീകരമായ ക്രിമിനൽ നടപടി” എന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. 2025 ജൂണിലാണ് ഖാദമി ഐആർജിസി ഇന്റലിജൻസ് തലവനായി ചുമതലയേറ്റത്. അദ്ദേഹത്തിന് മുൻപ് ഈ പദവി വഹിച്ചിരുന്ന ജനറൽ മുഹമ്മദ് കാസെമിയും ഇസ്രായേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
അതേസമയം, “ഇറാനിലെ ജനങ്ങളെയും ലോകത്തെയും ഭീഷണിപ്പെടുത്തുന്ന ഇറാൻ റെവല്യൂഷണറി ഗാർഡ് നേതാക്കളെ ഞങ്ങൾ ഓരോരുത്തരെയായി വേട്ടയാടും,” എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചു. ഇറാന്റെ സൈനിക നേതൃത്വത്തെ പൂർണ്ണമായും തകർക്കാനാണ് യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ നീക്കമെന്ന് നിരീക്ഷകർ കരുതുന്നു.











