തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കടുത്ത മത്സരത്തിനൊരുങ്ങുന്ന അമ്പലപ്പുഴയിൽ മുൻ മന്ത്രിയും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരന്റെ പുതിയ ആരോപണങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. സ്വന്തം സഹോദരൻ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നിൽ എസ്എഫ്ഐ ക്രിമിനലുകളാണെന്ന സുധാകരന്റെ ആരോപണമാണ് ഇപ്പോൾ ഇടത് ക്യാമ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാരാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസ്എഫ്ഐ ഗുണ്ടകളാണെന്നുമാണ് സുധാകരൻ ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്.
സിപിഎം വിട്ടതിന് പിന്നാലെ നായർ ഗുണ്ടകൾ സഹോദരന്റെ ജീവനെടുത്തുവെന്ന സുധാകരന്റെ പരാമർശവും ചർച്ചയാവുന്നുണ്ട്. 1977 ഡിസംബർ ഏഴിന് പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട ഭുവനേശ്വരനെ ‘കെഎസ്യു–ഡിഎസ്യു കാപാലികർ മൃഗീയമായി കൊന്നുവെന്ന്’ 2025 ഡിസംബറിൽ പോലും സോഷ്യൽ മീഡിയയിൽ കുറിച്ച സുധാകരനാണ് ഇപ്പോൾ വോട്ടിനായി നിലപാട് മാറ്റുന്നതെന്ന് സിപിഎം വിമർശിക്കുന്നു.
സഹോദരന്റെ രക്തസാക്ഷിത്വത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനൊപ്പം സി.എസ്. സുജാതയ്ക്കെതിരെ സുധാകരൻ നടത്തിയ ജാതി അധിക്ഷേപവും വിവാദമായിരിക്കുകയാണ്. സുജാത നായർ സമുദായക്കാരുടെ വീട്ടിൽ മാത്രമേ പോവുകയുള്ളൂവെന്നും നായരാണെന്ന് വരുത്തിത്തീർക്കാൻ തുളസിയും മുല്ലയും ചൂടുമെന്നുമുള്ള സുധാകരന്റെ പരാമർശം കേരളീയ രാഷ്ട്രീയ സംസ്കാരത്തിന് ചേരാത്തതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അമ്പലപ്പുഴയിൽ നായർ വോട്ടുകൾ കിട്ടില്ലെന്നും എൽഡിഎഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ സുധാകരന്റെ ഈ ആരോപണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചത്. പത്തുവോട്ടിനായി കള്ളം പറയാൻ സുധാകരന് നാണമില്ലേയെന്ന് ചോദിച്ച നാസർ, അന്നത്തെ എസ്എഫ്ഐ നേതാവായിരുന്ന സുധാകരൻ തന്നെയാണോ സഹോദരനെ കൊല്ലാൻ കൂട്ടുനിന്നതെന്നും വാർത്താസമ്മേളനത്തിൽ ചോദ്യമുയർത്തി. സുധാകരന്റെ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.












