ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനം തുടരുന്ന ശ്രേയസ് അയ്യർക്ക് ഇന്ത്യൻ നായകസ്ഥാനത്തേക്ക് കൂടുതൽ പിന്തുണയേറുന്നു. പഞ്ചാബ് കിംഗ്‌സിലെ തന്റെ സഹതാരമായ വൈശാഖ് വിജയകുമാറാണ് അയ്യരുടെ ക്യാപ്റ്റൻസി മികവിനെക്കുറിച്ച് മനസ്സ് തുറന്നത്. നിലവിൽ ഇന്ത്യൻ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ അയ്യർ, ഭാവിയിൽ ടീം ഇന്ത്യയെ നയിക്കാൻ സർവ്വഥാ യോഗ്യനാണെന്ന് വൈശാഖ് പറഞ്ഞു.
ഇന്ത്യ ടുഡേ സംഘടിപ്പിച്ച വട്ടമേശ ചർച്ചയിൽ സംസാരിക്കവെയാണ് വൈശാഖ് അയ്യരുടെ നേതൃശൈലിയെക്കുറിച്ച് വിശദീകരിച്ചത്. “ബൗളർമാരെയും സഹതാരങ്ങളെയും ഒരുപോലെ പിന്തുണയ്ക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. നമ്മൾ മികച്ച ഫോമിലാണെങ്കിലും അല്ലെങ്കിലും ആ പിന്തുണ വളരെ വലുതാണ്. ഈ ഫോർമാറ്റിൽ അദ്ദേഹം ഇതിനോടകം തന്നെ തന്റെ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ഇന്ത്യൻ നായകസ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത് ഇനി സമയത്തിന്റെ മാത്രം പ്രശ്നമാണ്.”
ടീമിലെ ഓരോരുത്തരെയും ഒരുപോലെയാണ് അദ്ദേഹം പരിഗണിക്കുന്നത്. റിിക്കി പോണ്ടിംഗിനോടും തന്നോടും ഒരേ സമീപനമാണ് അയ്യർക്കുള്ളതെന്നും ഏത് സമയത്തും അദ്ദേഹത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ടീമിലുണ്ടെന്നും വൈശാഖ് കൂട്ടിച്ചേർത്തു. ഐപിഎൽ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിൽ എത്തിച്ച റെക്കോർഡ് ശ്രേയസ് അയ്യർക്കുണ്ട്.
2020 ൽ ഡൽഹി ക്യാപിറ്റൽസിനെ ആദ്യമായി ഫൈനലിൽ എത്തിച്ചു. ശേഷം 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചു. പിന്നെ 2026 ൽ റിക്കി പോണ്ടിംഗിന് കീഴിൽ പഞ്ചാബ് കിംഗ്‌സിനെ ഒരു പതിറ്റാണ്ടിന് ശേഷം ഫൈനലിൽ എത്തിച്ചു. ഇതുകൂടാതെ മുംബൈ ടീമിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫി വിജയത്തിലേക്ക് നയിച്ചതും അയ്യരുടെ ക്യാപ്റ്റൻസിക്ക് മാറ്റ് കൂട്ടുന്നു. രോഹിത് ശർമ്മയ്ക്ക് ശേഷം ശുഭ്മാൻ ഗിൽ ഇന്ത്യൻ ഏകദിന നായകനായപ്പോൾ അയ്യർ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.









