മോത്തിഹാരി: ബിഹാറിലെ ഈസ്റ്റ് ചമ്പാരനിൽ മദ്രസ കേന്ദ്രീകരിച്ച് നടന്ന പ്രത്യേക പരിശോധനയിൽ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. ചക്കിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗവന്ദര ഗ്രാമത്തിലുള്ള ഇസ്ലാമിയ മദ്രസയിലാണ് ഞായറാഴ്ച പോലീസ് റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ മദ്രസ കെട്ടിടത്തിനുള്ളിൽ നിന്ന് പിസ്റ്റളും തിരകളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മദ്രസയിലെ മൗലവി
, കാര്യസ്ഥൻ, ശുചീകരണ തൊഴിലാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസ പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
ഈസ്റ്റ് ചമ്പാരൻ എസ്പി സ്വർണ പ്രഭാത് നൽകുന്ന വിവരമനുസരിച്ച്, ചക്കിയ മേഖലയിൽ അനധികൃത ആയുധ വിൽപ്പന നടക്കുന്നുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് റെയ്ഡിനിറങ്ങിയത്. മദ്രസ വളയുകയും കെട്ടിടത്തിനുള്ളിൽ വിശദമായ തിരച്ചിൽ നടത്തുകയും ചെയ്തപ്പോഴാണ് ആയുധങ്ങൾക്കൊപ്പം ചില നിർണ്ണായക രേഖകളും ലഭിച്ചത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ആയുധക്കടത്തിന് പിന്നിൽ വലിയ ശൃംഖലയുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും എസ്പി വ്യക്തമാക്കി.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ഈ മദ്രസയ്ക്ക് ബന്ധമുണ്ടോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. നേരത്തെ പിഎഫ്ഐയുടെ പ്രധാന പ്രവർത്തകരിലൊരാളായ യാക്കൂബ് എന്ന സുൽത്താൻ ഈ മദ്രസയിൽ നിന്ന് ചക്കിയ പോലീസിന്റെയും എടിഎസിന്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായിരുന്നു. പിടികൂടിയവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായി ആയുധങ്ങൾ എത്തിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.












