ന്യൂഡൽഹി : ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ കുതിക്കുന്നു. ഇന്ത്യ ആണവോർജ്ജ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പ് നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള 500 മെഗാവാട്ട് ശേഷിയുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വിജയകരമായി പ്രവർത്തനസജ്ജമായ വിവരം പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. ഈ നേട്ടത്തെ “ഭാരതത്തിന് അഭിമാന നിമിഷം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത് നമ്മുടെ ശാസ്ത്രീയ മികവിന്റെയും എൻജിനീയറിംഗ് ശക്തിയുടെയും അടയാളമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ നേട്ടത്തിനായി പരിശ്രമിച്ച ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ ത്രിതല ആണവോർജ്ജ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സുപ്രധാന നേട്ടമാണിത്.
സാധാരണ റിയാക്ടറുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കുന്ന ‘ബ്രീഡർ റിയാക്ടർ’ ആണ് കൽപ്പാക്കത്ത് പൂർണ്ണ പ്രവർത്തന സജ്ജമായിരിക്കുന്നത്. യുറേനിയം നിക്ഷേപം പരിമിതമാണെങ്കിലും ലോകത്തെ ഏറ്റവും വലിയ തോറിയം നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഭാരതം. ആണവോർജ്ജ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ തോറിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലേക്ക് കടക്കാൻ ഇത്തരം ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ അത്യാവശ്യമാണ്. തോറിയം ഉപയോഗിച്ചുള്ള ഉത്പാദനം തുടങ്ങിയാൽ അടുത്ത 250-300 വർഷത്തേക്ക് ഇന്ത്യക്ക് ഊർജ്ജത്തിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല.
കാർബൺ പുറന്തള്ളൽ ഇല്ലാത്ത ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുന്നതിലൂടെ പരിസ്ഥിതി സൗഹൃദ ഊർജ്ജ സുരക്ഷ കൂടിയാണ് രാജ്യത്തിന് ലഭിക്കുന്നത്. ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ് (BHAVINI) ആണ് കൽപ്പാക്കത്തെ ഈ റിയാക്ടർ നിർമ്മിച്ചത്. 200 ലധികം ഇന്ത്യൻ കമ്പനികളുടെയും ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി പൂർത്തിയാക്കിയത് എന്നത് ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ കൂടി വിജയമാണ്. മൂന്നാം തലമുറയിലെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. യുറേനിയം-പ്ലൂട്ടോണിയം മിശ്രിത ഓക്സൈഡ് (MOX) ആണ് ഇതിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ചൂട് നിയന്ത്രിക്കാനായി ജലത്തിന് പകരം ദ്രവരൂപത്തിലുള്ള സോഡിയമാണ് ഉപയോഗിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ തനിയെ പ്രവർത്തനം നിർത്താനുള്ള ശേഷിയും ഈ റിയാക്ടറിനുണ്ട്.








