ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്നും ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത നിലയിലാണെന്നും റിപ്പോർട്ട്. ബ്രിട്ടീഷ് പത്രമായ ‘ദി ടൈംസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഇറാന്റെ ആത്മീയ കേന്ദ്രമായ ഖോമിലെ ഒരു രഹസ്യ കേന്ദ്രത്തിൽ അദ്ദേഹം ചികിത്സയിലാണ്. ഫെബ്രുവരി 28-ന് പിതാവ് അലി ഖമേനി കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു എന്നാണ് സൂചന. അദ്ദേഹത്തിന്റെ മുഖത്തിന് വൈരൂപ്യം സംഭവിച്ചതായും അസ്ഥികൾക്ക് ഒടിവുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഗൾഫ് രാജ്യങ്ങളുമായി യുഎസ് പങ്കുവെച്ച നയതന്ത്ര മെമ്മോയിലാണ് ഈ വിവരങ്ങളുള്ളത്. അദ്ദേഹത്തിന്റെ സ്ഥലം ആദ്യമായാണ് കൃത്യമായി വെളിപ്പെടുത്തപ്പെടുന്നത്. മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ശാരീരികമായി തീർത്തും അവശനാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണകൂടത്തിന്റെ ഒരു തീരുമാനത്തിലും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയുന്നില്ല. നിലവിൽ ഐആർജിസി ആണ് പല ഭരണപരവും സൈനികപരവുമായ തീരുമാനങ്ങളും എടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മൊജ്തബ ഖമേനി അധികാരമേറ്റ ശേഷം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നുള്ളത് ഈ റിപ്പോർട്ടുകളെ സാധൂകരിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഖമേനി ഒരു വാർ റൂമിലിരുന്ന് ഇസ്രായേൽ ഭൂപടം പരിശോധിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്ന് പിന്നീട് വിദഗ്ധർ കണ്ടെത്തി. പരമോന്നത നേതാവ് അബോധാവസ്ഥയിലുള്ള സാഹചര്യത്തിൽ ഇപ്പോൾ ഇറാന്റെ നിയന്ത്രണം പൂർണ്ണമായും റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) കയ്യിലാണ്. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ രാജ്യത്തെ നയിക്കാൻ ശക്തനായ ഒരു നേതാവില്ലാത്തത് ഇറാന് വലിയ തിരിച്ചടിയാണ്.









