ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ വേറിട്ട വഴികൾ തേടി അതിർത്തി രക്ഷാസേന (ബിഎസ്എഫ്). അതിർത്തിയിലെ പുഴകളും ചതുപ്പുനിലങ്ങളും നിറഞ്ഞ ദുർഘടമായ മേഖലകളിൽ പാമ്പുകളെയും മുതലകളെയും സ്വാഭാവിക പ്രതിരോധമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ഗൗരവകരമായി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. സാധാരണ നിലയിലുള്ള അതിർത്തി വേലികൾ സ്ഥാപിക്കാൻ കഴിയാത്ത 175 കിലോമീറ്ററോളം വരുന്ന നദീതട-ചതുപ്പ് മേഖലകളിലാണ് ഈ ‘പ്രകൃതിദത്ത വേലി’ പരീക്ഷിക്കാൻ പദ്ധതിയിടുന്നത്. നിലവിൽ ഇത് ആഭ്യന്തര ചർച്ചകളുടെ ഘട്ടത്തിലാണെന്നും ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നും ബിഎസ്എഫ് വൃത്തങ്ങൾ സൂചിപ്പിച്ചു.
4,096 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നുഴഞ്ഞുകയറ്റവും സ്വർണ്ണക്കടത്തും കന്നുകാലി കടത്തും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഡ്രോണുകൾ, സെൻസറുകൾ, ക്യാമറകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങൾക്കൊപ്പം അതിർത്തിയിലെ ജലാശയങ്ങളിൽ മുതലകളെയും പാമ്പുകളെയും വിന്യസിക്കുന്നതിലൂടെ നുഴഞ്ഞുകയറ്റക്കാരെ ഫലപ്രദമായി തടയാനാകുമെന്നാണ് സേനയുടെ വിലയിരുത്തൽ.
കഴിഞ്ഞ ജനുവരിയിൽ ബംഗാളിലെ നാദിയ ജില്ലയിൽ ഒരു കോടി രൂപയുടെ സ്വർണ്ണവുമായി കള്ളക്കടത്തുകാരനെ ബിഎസ്എഫ് പിടികൂടിയിരുന്നു. 2025 നവംബറിൽ നാദിയ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ബംഗ്ലാദേശി കള്ളക്കടത്തുകാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആയുധങ്ങളുമായി അതിർത്തി കടക്കാൻ ശ്രമിക്കുന്ന സംഘങ്ങളെ തുരത്താൻ ഇത്തരം സ്വാഭാവിക പ്രതിരോധങ്ങൾ ഗുണകരമാകുമെന്ന് ബിഎസ്എഫ് കരുതുന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അനുയോജ്യമായ നദീതടങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.










