ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി തകർപ്പൻ ഫോമിൽ പന്തെറിയുന്ന മുഹമ്മദ് ഷമിയെ ഇന്ത്യൻ കുപ്പായത്തിൽ വീണ്ടും കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ജസ്പ്രീത് ബുംറയുടെ മറുതലയ്ക്കൽ പന്തെറിയാൻ ഷമിയോളം യോഗ്യനായ മറ്റൊരു ബൗളറില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ഹൈദരാബാദിനെതിരെ 4 ഓവറിൽ 9 റൺസ് മാത്രം നൽകി 2 വിക്കറ്റെടുത്ത ഷമിയുടെ സ്പെല്ലിനെ ‘അവിശ്വസനീയം’ എന്നാണ് ദാദ വിശേഷിപ്പിച്ചത്.
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർമാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ എന്നിവരെ ഷമി പൂട്ടിയ രീതിയെ ഗാംഗുലി വാനോളം പുകഴ്ത്തി. “ഹൈദരാബാദിനെതിരെ ഷമി എറിഞ്ഞ ആ സ്പെൽ നമ്മൾ കണ്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടി20 ബാറ്റർമാർക്കെതിരെ 4 ഓവറിൽ 9 റൺസ് മാത്രം വഴങ്ങുക എന്നത് നിസ്സാരമല്ല. അദ്ദേഹം അത്രത്തോളം മികച്ച ഫോമിലാണെന്ന് അത് തെളിയിക്കുന്നു.” ഗാംഗുലി പറഞ്ഞു.
ബംഗാളിന് വേണ്ടി രഞ്ജി ട്രോഫിയിൽ ഷമി നടത്തിയ പ്രകടനത്തെയും ഗാംഗുലി ഓർമ്മിപ്പിച്ചു. ഈ സീസണിൽ 16.72 ശരാശരിയിൽ 37 വിക്കറ്റുകളാണ് ഷമി കൊയ്തത്. ബംഗാൾ പരാജയപ്പെട്ടെങ്കിലും സെമിയിൽ 8 വിക്കറ്റുകൾ വീഴ്ത്തി ഷമി പൊരുതിയിരുന്നു. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് ആഭ്യന്തര ക്രിക്കറ്റിൽ ഇത്രയധികം ഓവറുകൾ പന്തെറിയുന്നത് പ്രയാസകരമാണെങ്കിലും ഷമി ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫിറ്റ്നസിലാണെന്ന് ഗാംഗുലി നിരീക്ഷിച്ചു.
ഷമിയുടെ പന്തുകൾ പിച്ചിൽ കുത്തി ഉയരുന്നത് കാണാൻ തന്നെ മനോഹരമാണെന്ന് ഗാംഗുലി പറഞ്ഞു. “പന്ത് ആ നിവർന്ന തുന്നലോടെ (Upright റിലീസ് ചെയ്യുന്നത് കാണുന്നത് തന്നെ ഒരു വിരുന്നാണ്. അദ്ദേഹം ഫിറ്റാണ്, മൂർച്ചയുള്ളവനുമാണ്. ഷമി വീണ്ടും ഇന്ത്യക്കായി കളിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ സമയം വീണ്ടും വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – ഗാംഗുലി കൂട്ടിച്ചേർത്തു.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മുഹമ്മദ് ഷമിയെ നിലവിൽ ടീമിലേക്ക് പരിഗണിക്കുന്നില്ല. എന്നാൽ ഐപിഎല്ലിലെയും രഞ്ജിയിലെയും പ്രകടനങ്ങൾ സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.










