സിപിഎം നേതാവിന്റെ നിരന്തരമായ ഭീഷണിയെയും പലിശ പീഡനത്തെയും തുടർന്ന് ദളിത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് കൈപ്പങ്ങയിൽ സ്വദേശി കൃഷ്ണനെയാണ് ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രാദേശിക സിപിഎം നേതാവായ ഷെജുവിനെതിരെ കൃഷ്ണന്റെ കുടുംബം പോലീസിൽ പരാതി നൽകി. പതിനയ്യായിരം രൂപ ഷെജുവിൽ നിന്ന് കൃഷ്ണൻ കടം വാങ്ങിയിരുന്നു. ഈ തുക പലിശയടക്കം പലതവണയായി തിരിച്ചടച്ചിട്ടും ഷെജു വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
താൻ നൽകിയ തുകയേക്കാൾ കൂടുതൽ പണം ഇതിനോടകം നൽകിക്കഴിഞ്ഞുവെന്നും എന്നാൽ അനാവശ്യമായി പലിശ കൂട്ടി ചോദിച്ചുകൊണ്ട് ഷെജു തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും കൃഷ്ണൻ മക്കളോട് പറഞ്ഞിരുന്നു. “ഇനി പണം നൽകാൻ എനിക്ക് കഴിയില്ല” എന്ന് മകന് അവസാനമായി വാട്സാപ്പ് സന്ദേശം അയച്ച ശേഷമാണ് കൃഷ്ണൻ ആത്മഹത്യ ചെയ്തത്. തനിക്ക് ക്രൈംബ്രാഞ്ചിൽ സ്വാധീനമുണ്ടെന്നും പോലീസിൽ പരാതി നൽകിയാൽ ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞ് ഷെജു ഭീഷണിപ്പെടുത്തിയിരുന്നതായി കൃഷ്ണന്റെ മകൻ ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു കൃഷ്ണൻ. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഭാര്യയും മൂന്ന് മക്കളും തീരാക്കണ്ണീരിലായിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ സിപിഎം നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി.












