വാഷിംഗ്ടൺ : ഇറാനുമായുള്ള വെടി നിർത്തൽ കരാറിന് പിന്നാലെ ആഗോള രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിയമത്തിൽ ആർക്കും ഇളവുകളോ പ്രത്യേക പരിഗണനകളോ ഉണ്ടായിരിക്കില്ലെന്ന് ട്രംപ് സൂചിപ്പിച്ചു.
ഇറാനിലേക്ക് സൈനിക ആയുധങ്ങൾ വിതരണം ചെയ്യുന്ന ഏതൊരു രാജ്യവും അമേരിക്കയിലേക്ക് വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും തൽക്ഷണം 50 ശതമാനം താരിഫ് നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിൽ രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് ധാരണയായതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്. വെടിനിർത്തൽ ധാരണയുടെ ഭാഗമായി ഇറാൻ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് താൽക്കാലികമായി തുറന്നുകൊടുക്കാൻ സമ്മതിച്ചിട്ടുണ്ട്.








