ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. വനിതാ സംവരണ നിയമ ഭേദഗതി കേവലം ഒരു നിയമനിർമ്മാണമല്ലെന്നും, ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകളുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതിഫലനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് രാജ്യം കാത്തിരുന്ന ഈ വലിയ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ഏപ്രിൽ 16-ന് പാർലമെന്റ് സമ്മേളിച്ച് ഈ ചരിത്രപരമായ ബിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഭേദഭേദമന്യേ ഈ നീക്കത്തെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
‘നാരി ശക്തി വന്ദൻ അധിനിയം’ നടപ്പിലാക്കുന്നതോടെ ഇന്ത്യൻ ജനാധിപത്യം പുതിയൊരു തലത്തിലേക്ക് ഉയരും. നിലവിലെ വിവരങ്ങൾ പ്രകാരം 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയരും. ഇതിൽ കൃത്യം മൂന്നിലൊന്ന് സീറ്റുകൾ, അതായത് 273 സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കപ്പെടും. 2027-ലെ സെൻസസിന് ശേഷം 2034-ൽ നടപ്പിലാക്കേണ്ടിയിരുന്ന സംവരണം, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി 2029-ൽ തന്നെ പ്രാബല്യത്തിൽ വരുത്താനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. സ്ത്രീ പുരോഗമിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നത് എന്ന ഭാരതീയ മൂല്യങ്ങളുടെ സാക്ഷ്യപ്പെടുത്തലാണിതെന്ന് മോദി പറഞ്ഞു. ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിക്കും. ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ സ്ത്രീശക്തി വിളിച്ചോതുന്ന ഈ നീക്കം പ്രതിപക്ഷ നിരയെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. മോദി സർക്കാർ നൽകിയ വാക്കുകൾ ഒന്നൊന്നായി പാലിക്കപ്പെടുമ്പോൾ, സ്ത്രീ സുരക്ഷയ്‌ക്കൊപ്പം ഭരണപങ്കാളിത്തത്തിലും സ്ത്രീകൾക്ക് അർഹമായ സ്ഥാനം ഉറപ്പാക്കുന്ന നവഭാരത സൃഷ്ടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.










