ഉദുമ മണ്ഡലത്തിലെ പിലിക്കോട് പുത്തിലോട്ട് എ.യു.പി. സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ആരോപിച്ചുകൊണ്ട് യുഡിഎഫ് ഏജന്റ് ബൂത്തിനുള്ളിൽ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വോട്ട് ചെയ്യാനെത്തിയ വോട്ടർ തന്റെ ഐഡന്റിറ്റി കൃത്യമാണെന്ന് ബോധ്യപ്പെടുത്തിയിട്ടും യുഡിഎഫ് ഏജന്റ് തടയാൻ ശ്രമിച്ചത് വാക്കുതർക്കത്തിന് കാരണമായി. ഈ സമയത്ത് ബൂത്തിലെത്തിയ സന്ദീപ് വാര്യർ പ്രിസൈഡിംഗ് ഓഫീസറോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സ്ഥാനാർത്ഥി തന്നെ നേരിട്ടെത്തി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിരട്ടാൻ ശ്രമിച്ചത് ബൂത്തിനുള്ളിൽ വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും വാക്കേറ്റത്തിനും വഴിവെച്ചു. സംഭവമറിഞ്ഞ് എൽഡിഎഫ് പ്രവർത്തകർ കൂട്ടമായെത്തിയതോടെ ബൂത്ത് പരിസരം സംഘർഷഭരിതമായി. സമാധാനപരമായി നടക്കുന്ന വോട്ടെടുപ്പ് അട്ടിമറിക്കാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുമാണ് സന്ദീപ് വാര്യർ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു.
തോൽവി ഭയന്നുള്ള പരിഭ്രാന്തിയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇത്തരം ഗുണ്ടായിസത്തിന് മുതിരുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സന്ദീപ് വാര്യരുടെ പ്രവൃത്തിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് എൽഡിഎഫിന്റെ തീരുമാനം.










