ബെയ്റൂട്ട് : ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ അതീവ വിശ്വസ്തനും പേഴ്സണൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള ഹർഷി, നയീം ഖാസിമിന്റെ അനന്തരവൻ കൂടിയാണ്. ബെയ്റൂട്ടിലെ താലെറ്റ് ഖയാത്ത് മേഖലയിലുള്ള ഒരു ബഹുനില കെട്ടിടത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടത്.
ഹിസ്ബുള്ള തലവന്റെ ഓഫീസ് മാനേജ്‌മെന്റ്, സുരക്ഷാ ചുമതലകൾ എന്നിവയിൽ പ്രധാന പങ്കുവഹിച്ചിരുന്നത് ഹർഷി ആയിരുന്നു. ലബനനിൽ ഉടനീളം ഇസ്രായേൽ കടുത്ത വ്യോമാക്രമണമാണ് തുടരുന്നത്. ദക്ഷിണ ലബനനിലേക്ക് ഹിസ്ബുള്ള ആയുധങ്ങൾ കടത്തുന്ന ലിറ്റാനി നദിയിലെ രണ്ട് പ്രധാന പാലങ്ങളും ഇസ്രായേൽ തകർത്തു. ദക്ഷിണ ലബനനിലെ 10 ആയുധ സംഭരണശാലകളും റോക്കറ്റ് ലോഞ്ചറുകളും തകർത്തതായും ഐഡിഎഫ് അറിയിച്ചു.
കിര്യത്ത് ഷെമോണ ഉൾപ്പെടെയുള്ള ഇസ്രായേൽ അതിർത്തി നഗരങ്ങളിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ഈ ആക്രമണങ്ങൾ സാരമായി ബാധിച്ചിരിക്കുകയാണ്. ലബനനിലെ ആക്രമണം അവസാനിപ്പിക്കാതെ ഒരു സമാധാനക്കരാറിനും ഇല്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.








