ന്യൂഡൽഹി : ഇന്ത്യയുടെ എൽപിജി ടാങ്കർ കപ്പൽ ‘ഗ്രീൻ ആശ’ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരത്തെത്തി. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യയിലേക്ക് എത്തുന്ന ഒമ്പതാമത്തെ എൽപിജി ടാങ്കർ ആണിത്. 15,400 ടൺ പാചകവാതകവുമായാണ് ‘ഗ്രീൻ ആശ’ മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയിൽ എത്തിച്ചേർന്നത്. സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ നാവികസേന കപ്പലിന് സുരക്ഷ ഒരുക്കിയിരുന്നു.
ഭാരത് പെട്രോളിയം കോർപ്പറേഷന് വേണ്ടിയുള്ള 15,400 ടൺ എൽപിജി ആണ് കപ്പലിൽ ഉള്ളത്. യുഎഇയിലെ അൽ റാംസ് തുറമുഖത്ത് നിന്ന് മാർച്ച് 30-ന് യാത്ര തിരിച്ച കപ്പൽ ഏപ്രിൽ 5-നാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഇറാനിലെ ലാറക് ഐലൻഡിന് വടക്കുള്ള ഇടുങ്ങിയ ചാനലിലൂടെയാണ് ഗ്രീൻ ആശ സഞ്ചരിച്ചത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെയും നിരീക്ഷണത്തിലും ഇന്ത്യൻ നേവിയുടെ അകമ്പടിയോടും കൂടിയായിരുന്നു ഈ നീക്കം.
ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ ഷിപ്പിംഗ് മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയ വക്താവ് അറിയിച്ചു.








