ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായമായ തന്റെ ‘സിക്സ് സിക്സസ്’ പ്രകടനത്തിന് ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛനും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ് തന്നെ വന്നു കണ്ടിരുന്നതായി യുവരാജ് സിംഗ് വെളിപ്പെടുത്തി. മൈക്കൽ വോണുമായുള്ള അഭിമുഖത്തിലാണ് യുവി ഈ പഴയ കഥകൾ പങ്കുവെച്ചത്. തന്നെ തല്ലിച്ചതച്ച യുവി ഒപ്പിട്ടുനൽകിയ ഇന്ത്യൻ ജേഴ്സി സ്റ്റുവർട്ട് ബ്രോഡ് ദേഷ്യം കൊണ്ട് ചവറ്റുകുട്ടയിലെറിഞ്ഞെന്നും അത് തികച്ചും സ്വാഭാവികമായ പ്രതികരണമാണെന്നും യുവി പറയുന്നു.
ഇന്ത്യ-ഓസ്‌ട്രേലിയ സെമിഫൈനൽ മത്സരത്തിൽ മാച്ച് റഫറിയായിരുന്ന ക്രിസ് ബ്രോഡ്, യുവരാജിനടുത്തെത്തി പറഞ്ഞത് ഇങ്ങനെയായിരുന്നു: “നീ എന്റെ മകന്റെ കരിയർ ഏകദേശം അവസാനിപ്പിച്ചു”. എന്നാൽ അഞ്ച് സിക്സറുകൾ താനും മുൻപ് വഴങ്ങിയിട്ടുണ്ടെന്നും ആ വേദന തനിക്ക് അറിയാമെന്നും പറഞ്ഞ് യുവി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. തുടർന്ന് ക്രിസ് ബ്രോഡിന്റെ ആവശ്യപ്രകാരം സ്റ്റുവർട്ടിനായി തന്റെ ജേഴ്സിയിൽ യുവി ഒരു സന്ദേശം കുറിച്ചു.
“ഞാനും അഞ്ച് സിക്സറുകൾ വഴങ്ങിയിട്ടുണ്ട്. ആ വേദന എനിക്ക് അറിയാം. നീ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – ഇതായിരുന്നു ജേഴ്സിയിൽ യുവി എഴുതിയത്. എന്നാൽ ഈ ജേഴ്സി അച്ഛൻ കൊണ്ടുകൊടുത്തപ്പോൾ കടുത്ത ദേഷ്യത്തിലായിരുന്ന ബ്രോഡ് അത് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. “അദ്ദേഹത്തിന്റെ ആ ദേഷ്യം തികച്ചും ന്യായമാണ്,” യുവരാജ് കൂട്ടിച്ചേർത്തു.
ആറ് സിക്സറുകൾ വഴങ്ങിയിട്ടും തളരാതെ പിന്നീട് ടെസ്റ്റ് ക്രിക്കറ്റിൽ 600-ലധികം വിക്കറ്റുകൾ വീഴ്ത്തി ഇതിഹാസമായി മാറിയ ബ്രോഡിനെ യുവരാജ് വാനോളം പുകഴ്ത്തി. മറ്റേതൊരു ബൗളറായിരുന്നെങ്കിലും അന്ന് കരിയർ അവസാനിച്ചേനെ എന്നും യുവി നിരീക്ഷിച്ചു. കരിയറിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ കാൻസർ ബാധിച്ചതിനെക്കുറിച്ചും യുവി മനസ്സ് തുറന്നു. ഏഴ് വർഷം കാത്തിരുന്ന് ടെസ്റ്റ് ടീമിൽ ഇടം ലഭിച്ച സമയമായിരുന്നു അത്.
“ചത്താലും വേണ്ടില്ല എനിക്ക് കളിക്കണമെന്ന് ഞാൻ വാശിപിടിച്ചു. പക്ഷേ ഡോക്ടർ നിതേഷ് റോത്തഗി എന്നോട് പറഞ്ഞു: ‘ട്യൂമർ ഇരിക്കുന്നത് നിന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ്. ഒന്നുകിൽ നീ കളി നിർത്തി ചികിത്സിക്കണം, അല്ലെങ്കിൽ നിനക്ക് ഹൃദയാഘാതം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ 3 മുതൽ 6 മാസം വരെ മാത്രമേ ആയുസ്സുള്ളൂ’. അപ്പോഴാണ് എനിക്ക് കാര്യം ഗൗരവമാണെന്ന് മനസ്സിലായത്.” യുവി പറഞ്ഞു നിർത്തി.









