സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കടുത്ത വേനൽ കണക്കിലെടുത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ഉൾപ്പെടെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് വഴി സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ആയതിനാൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ശുദ്ധജലം ധാരാളമായി കുടിക്കാൻ ശ്രദ്ധിക്കണം. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ശീലമാക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സ്കൂളുകളിൽ കുട്ടികൾക്ക് കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണമെന്നും ഉച്ചസമയത്തെ അസംബ്ലികൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ചൂട് കൂടുന്നതോടെ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തണം. വനമേഖലകളിൽ കാട്ടുതീ പടരാതിരിക്കാൻ വിനോദസഞ്ചാരികളും പരിസരവാസികളും ജാഗ്രത പുലർത്തണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും നിർമ്മാണ തൊഴിലാളികൾക്കും ഉച്ചസമയത്ത് വിശ്രമം അനുവദിക്കാൻ തൊഴിലുടമകൾ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടരുത്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.












