തന്റെ ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വിമർശിക്കുന്നവർ വെറും ഇത്തിൾക്കണ്ണികൾ മാത്രമാണെന്നും തന്റെ ശൈലി മാറ്റാൻ തനിക്ക് സൗകര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പിതാവിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ജോർജിന്റെ ഈ സന്ദർശനം. രാഷ്ട്രീയ തിരക്കുകൾക്കിടയിലും തന്റെ ആത്മീയ ആചാര്യനെ കാണാൻ എത്തിയ പി.സി ജോർജിനെ വിശ്വാസികളും അണികളും ആവേശത്തോടെയാണ് സ്വീകരിച്ചത്.
രാഷ്ട്രീയമായ ലക്ഷ്യങ്ങൾക്കല്ല, മറിച്ച് തനിക്ക് ഏറെ പ്രിയപ്പെട്ട പിതാവിനെ കണ്ട് നേരിട്ട് ആശംസകൾ നേരാനാണ് താൻ എത്തിയതെന്ന് ജോർജ് വ്യക്തമാക്കി. സന്ദർശന വേളയിൽ പിതാവ് തന്റെ തലയിൽ കൈവെച്ച് പ്രത്യേകമായി അനുഗ്രഹിച്ചുവെന്നും അത് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കാപ്പറമ്പിൽ പിതാവിനോടുള്ള വ്യക്തിപരമായ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാൻ ലഭിച്ച ഈ അവസരം തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു











