പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സിഎഎ നടപ്പിലാക്കുന്നത് വേഗത്തിലാക്കുമെന്നും അർഹരായ എല്ലാ അഭയാർത്ഥികൾക്കും പൗരത്വം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂർബ ബർധമാൻ ജില്ലയിലെ കത്വയിൽ സംഘടിപ്പിച്ച വൻ ജനറാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മതുവ, നമശൂദ്ര വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അഭയാർത്ഥി സമൂഹങ്ങൾക്ക് പൗരത്വ നടപടികൾ പൂർത്തിയാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
രാജ്യത്തെ നുഴഞ്ഞുകയറ്റക്കാർക്ക് ശക്തമായ മുന്നറിയിപ്പും പ്രധാനമന്ത്രി നൽകി. “നുഴഞ്ഞുകയറ്റക്കാർ അവരുടെ ബാഗുകൾ പാക്ക് ചെയ്തു തുടങ്ങണം, അവർക്ക് രാജ്യം വിടാനുള്ള സമയമായി” – മോദി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന തൃണമൂൽ കോൺഗ്രസ് നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് ഒത്താശ ചെയ്യുന്നവരെ ഭരണഘടനയുടെ കരുത്തിൽ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മമത ബാനർജിയുടെ 15 വർഷത്തെ ഭരണം ബംഗാളിൽ ഭയവും അസ്ഥിരതയുമാണ് വളർത്തിയത്. തൃണമൂൽ കോൺഗ്രസ് സൃഷ്ടിച്ച ഈ ഭയത്തിന്റെ അന്തരീക്ഷം അവസാനിപ്പിക്കാനാണ് ഈ തിരഞ്ഞെടുപ്പെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മതുവ, നമശൂദ്ര കുടുംബങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണയിലാണെന്നും അവർക്ക് മാന്യമായി ജീവിക്കാനുള്ള അവകാശം സിഎഎ ഉറപ്പാക്കുമെന്നും മോദി വിശദീകരിച്ചു. സിഎഎ പൗരത്വം നൽകാനുള്ള നിയമമാണെന്നും ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ലെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്നാൽ ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വളർച്ച ബംഗാളിന്റെ വികസനത്തിന് വേഗം കൂട്ടുമെന്നും പ്രധാനമന്ത്രി കത്വയിലെ റാലിയിൽ അവകാശപ്പെട്ടു.










