ന്യൂഡൽഹി : വനിതാ സംവരണ നിയമം (നാരീശക്തി വന്ദൻ അധിനിയം) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്. വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കാനുള്ള മോദിയുടെ തീരുമാനം അനാവശ്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. ധൃതിപിടിച്ച് തീരുമാനം നടപ്പിലാക്കരുതെന്ന് കാണിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിനായി ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള കേന്ദ്ര തീരുമാനത്തെ ഖർഗെ ശക്തമായി വിമർശിച്ചു. പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ പ്രത്യേക സമ്മേളനം വിളിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. വനിതാ സംവരണത്തോടൊപ്പം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർത്താനുള്ള സർക്കാരിൻ്റെ നീക്കം ഗൗരവകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഖർഗെ മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഖർഗെ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഏപ്രിൽ 29-ന് തിരഞ്ഞെടുപ്പുകൾ എല്ലാം കഴിഞ്ഞതിന് ശേഷം ഒരു സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള മറ്റ് പ്രധാന പ്രതിപക്ഷ പാർട്ടികളും സർവ്വകക്ഷി യോഗം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഇത് അവഗണിച്ച് സർക്കാർ ഏകപക്ഷീയമായി മുന്നോട്ട് പോവുകയാണെന്ന് ഖാർഗെ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.










