ആലപ്പുഴ : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആലപ്പുഴ കായംകുളത്ത് നിന്നുമാണ് ഈ മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട് റോഡിൽ ചോരയൊലിപ്പിച്ചു കിടന്ന യുവതിയെ സഹായിക്കാനെന്ന ഭാവേന എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കായംകുളം വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻറ് സിനിൽ സവാദ് ആണ് ഈ ക്രൂരകൃത്യം നടത്തിയത്. പെൺകുട്ടി പരാതി നൽകിയെങ്കിലും പോലീസ് ഇതുവരെയും യാതൊരു നടപടിയും ഇയാൾക്കെതിരെ സ്വീകരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ നാലിന് പുലർച്ചെയാണ് യുവതിയും കുടുംബ സുഹൃത്തും തീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓട്ടോ കായംകുളത്തു വെച്ചു അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് സിനിൽ ഉപദ്രവിച്ചത് എന്നാണ് യുവതിയുടെ പരാതി. ആശുപത്രിലെത്തിയ ഉടൻ തനിക്ക് നേരിട്ട ലൈംഗികാതിക്രമം ആശുപത്രി ജീവനക്കാരിയോടും ഡോക്ടറോടും പറഞ്ഞു. ലൈംഗിക അതിക്രമം നടന്ന കാര്യം കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആശുപത്രി രേഖകളിൽ എഴുതി. അടുത്ത ദിവസം ഗൈനക്കോളജി ഡോക്ടറുടെ പരിശോധനക്കും നിർദ്ദേശിച്ചു. തുടർന്നാണ് കായംകുളം പോലീസ് ആശുപത്രിയിൽ എത്തിയത്. പരാതി പിൻവലിക്കാൻ സിനിലിൻെറ സുഹൃത്തുക്കള്‍ ലക്ഷങ്ങള്‍ വാഗ്ദാനം നൽകിയെന്നും കായം കുളം പോലീസ് സ്റ്റേഷനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.
അടുത്ത ദിവസം പൊലീസ് കാണിച്ച ഫോട്ടോയിൽ നിന്നാണ് പ്രതിയെ യുവതി തിരിച്ചറിഞ്ഞത്. പക്ഷെ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും പോലീസ് വൈദ്യപരിശോധന നടത്തുകയോ രഹസ്യമൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്ന് യുവതി വ്യക്തമാക്കുന്നു. ഒരു ലൈംഗിക അതിക്രമ കേസിൽ ഇരയ്ക്ക് ലഭിക്കേണ്ട പരിഗണനയോ നീതിയോ പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നാണ് യുവതി പരാതി ഉന്നയിക്കുന്നത്.











