വാഷിംഗ്ടൺ : ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് എതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെയും വെനിസ്വേലയിലെയും യുഎസ് നടപടികളെ വിമർശിച്ച മാർപാപ്പയുടെ പ്രസ്താവനകളെ ട്രംപ് അധിക്ഷേപകരമായ ഭാഷയിലാണ് നേരിട്ടത്. മാർപാപ്പ സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്നും രാഷ്ട്രീയം കളിക്കാതെ മതത്തിന്റെ കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ പ്രായോഗികമായ ബുദ്ധിയാണ് വേണ്ടതെന്നും വെറും ഉപദേശങ്ങളല്ലെന്നും ട്രംപ് പരിഹസിച്ചു. മാർപ്പാപ്പ ഒരു ആത്മീയ നേതാവായി തുടരുന്നതിന് പകരം രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തെ കൂടുതൽ സുരക്ഷിതമാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതിന് തടസ്സം നിൽക്കുന്നവർ വസ്തുതകൾ മനസ്സിലാക്കാൻ തയ്യാറാകണം എന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ സൂചിപ്പിച്ചു.
ഇറാനുമായുള്ള യുദ്ധസാഹചര്യങ്ങളെക്കുറിച്ചും മേഖലയിലെ സമാധാനാന്തരീക്ഷം തകരുന്നതിനെക്കുറിച്ചും വത്തിക്കാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമാധാനത്തിനായുള്ള ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്നും സൈനിക നടപടികൾ ഒഴിവാക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. ഇതോടെയാണ് മാർപ്പാപ്പ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടേണ്ട എന്ന് വ്യക്തമാക്കി കൊണ്ട് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.










