റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 3 പന്തിൽ 1 റൺസ് മാത്രമെടുത്ത് പുറത്തായ തിലക് വർമ്മയുടെ മെല്ലെപ്പോക്കിനെതിരെ ആഞ്ഞടിച്ച് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇതേ മത്സരത്തിൽ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ 20 പന്തിൽ 53 റൺസടിച്ച് കളിയിലെ ഇംപാക്ട് എന്താണെന്ന് കാണിച്ചുതന്നതായി ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ഓർമ്മിപ്പിച്ചു.
ഈ സീസണിൽ കളിച്ച നാല് മത്സരങ്ങളിൽ 120.68 സ്ട്രൈക്ക് റേറ്റിൽ 9-ന് താഴെ മാത്രമാണ് തിലകിന്റെ ശരാശരി. “അവൻ ഫോമിലല്ല, മാത്രമല്ല കൂറ്റൻ ഷോട്ടുകൾ കളിക്കാനുള്ള ശേഷിയും അവനില്ല. അവന് ഷോട്ടുകൾ കളിക്കാൻ കഴിഞ്ഞേക്കാം, പക്ഷേ ഫിൽ സാൾട്ടിനെയോ രജത് പാട്ടിദാറിനെയോ പോലെ ബൗളിംഗ് നിരയെ തകർത്തെറിയാൻ തിലക് വർമ്മയ്ക്ക് കഴിയില്ല,” ശ്രീകാന്ത് വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുമൂന്ന് ഐപിഎൽ സീസണുകളിലും തിലക് മുംബൈക്കായി കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. “നിങ്ങൾ 10-ൽ 7 കളിയിലും സ്കോർ ചെയ്യണമെന്നല്ല ഞാൻ പറയുന്നത്. പകരം 10-ൽ 4 മത്സരങ്ങളിൽ ഒറ്റയ്ക്ക് നിന്ന് ടീമിനെ വിജയിപ്പിക്കുന്ന ഇന്നിംഗ്‌സുകളാണ് പാട്ടിദാറിനെപ്പോലുള്ളവർ കളിക്കുന്നത്. അത്തരത്തിലുള്ള പ്രകടനമാണ് ആ പൊസിഷനിൽ ഇറങ്ങുമ്പോൾ വേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കരിയറിലുടനീളം 3, 4 നമ്പറുകളിൽ ബാറ്റ് ചെയ്ത തിലക് വർമ്മയെ 6 അല്ലെങ്കിൽ 7-ാം നമ്പറിലേക്ക് മാറ്റണമെന്നാണ് ശ്രീകാന്തിന്റെ പ്രധാന നിർദ്ദേശം. “മുംബൈ ഇത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ അവനെ താഴേക്കിറക്കണം. 160 അല്ലെങ്കിൽ 170 റൺസ് പിന്തുടരുമ്പോൾ മാത്രമാണ് തിലക് വർമ്മ മികച്ചവനാകുന്നത്. 200 അല്ലെങ്കിൽ 220 റൺസ് പിന്തുടരുമ്പോൾ അവന് യാതൊരു സാധ്യതയുമില്ല,” ശ്രീകാന്ത് അസന്നിഗ്ധമായി പറഞ്ഞു.
സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നും തോറ്റ മുംബൈ ഇന്ത്യൻസ് നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഏപ്രിൽ 16-ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് അവരുടെ അടുത്ത മത്സരം.












