ഇസ്‌ലാമാബാദിൽ ലോകം ഉറ്റുനോക്കിയ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇടപെടലെന്ന് ആരോപണം. അമേരിക്കയും ഇറാനും തമ്മിലുള്ള നീണ്ട തർക്കങ്ങൾക്ക് വിരാമമിട്ട് ഒരു നിർണ്ണായക വെടിനിർത്തൽ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്താതിരിക്കാൻ നെതന്യാഹുവും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം കാരണമായെന്ന് ഇറാൻ കുറ്റപ്പെടുത്തി. കരാറിന്റെ തൊട്ടടുത്തെത്തിയ ചർച്ചകളെ നെതന്യാഹുവിന്റെ ഒരു ഫോൺകോൾ തകിടം മറിക്കുകയായിരുന്നുവെന്നാണ് ഇറാന്റെ വെളിപ്പെടുത്തൽ.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇസ്‌ലാമാബാദ് ചർച്ചകൾ’ പുരോഗമിക്കവെയാണ് അണിയറയിൽ നാടകീയ നീക്കങ്ങൾ നടന്നത്. യുഎസ് പ്രതിനിധിയായ ജെ.ഡി വാൻസിനെ ഫോണിൽ വിളിച്ച നെതന്യാഹു, ഇറാനുമായുള്ള കരാറിൽ നിന്ന് പിന്തിരിയാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഈ കരാർ വിരുദ്ധമാണെന്ന ഇസ്രായേലിന്റെ നിലപാടാണ് ചർച്ചകളെ വഴിമുട്ടിച്ചത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. സമാധാനത്തിനുള്ള വലിയൊരു അവസരം ഇസ്രായേൽ ബോധപൂർവ്വം ഇല്ലാതാക്കിയെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.









