കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആൾക്കൂട്ട ആക്രമണം. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിൽ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടായ ഒരു അക്രമ സംഭവത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് നേതാവിനെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തത്. തെരുവിൽ വച്ച് അഭിഷേക് ബാനർജിക്ക് നേരെ ജനങ്ങള്‍ മുട്ടയെറിയുകയും ചെരുപ്പ് ഊരി എറിയുകയും ചെയ്തു. തുടർന്ന് സംഘർഷം ഉണ്ടായതോടെ ജനക്കൂട്ടം അദ്ദേഹത്തെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്തു.
സോനാർപൂരിലെ സന്ദർശനത്തിനിടെ ഒരു കൂട്ടം ആളുകൾ അഭിഷേക് ബാനർജിയെ വളയുകയും ‘കള്ളൻ’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളുമായി വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും ജനക്കൂട്ടം അദ്ദേഹത്തെ വളഞ്ഞു വസ്ത്രം ഉൾപ്പെടെ കീറിപ്പറിക്കുകയും ചെയ്തു. അക്രമം കടുത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് അദ്ദേഹത്തെ ഒരു പോലീസ് ഹെൽമെറ്റ് ധരിപ്പിച്ചാണ് ജനക്കൂട്ടത്തിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഹെൽമെറ്റ് ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കവേ അഭിഷേക് ബാനർജി വ്യക്തമാക്കി.
ആക്രമണത്തിന് ശേഷം കണ്ണിനും മുഖത്തിനും പരിക്കേറ്റ നിലയിൽ മാധ്യമങ്ങളെ കണ്ട അഭിഷേക് ബാനർജി സംഭവം ആസൂത്രിതമായ കൊലപാതകശ്രമമാണെന്ന് ആരോപിച്ചു. തന്നെ ആക്രമിച്ചത് ജനക്കൂട്ടമല്ല, മറിച്ച് ബിജെപി സ്പോൺസർ ചെയ്ത ഗുണ്ടകളാണ് എന്നും അഭിഷേക് ബാനർജി ആരോപിച്ചു. സംഭവത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അക്രമവിവരങ്ങൾ കൽക്കട്ട ഹൈക്കോടതിയെയും പശ്ചിമ ബംഗാൾ ഗവർണറെയും ഔദ്യോഗികമായി അറിയിക്കുമെന്നും അഭിഷേക് ബാനർജി വ്യക്തമാക്കി.








