കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ടിഎംസി മേധാവി മമത ബാനർജി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചുകൊണ്ട് മമത ബിജെപിക്കെതിരെ ആഞ്ഞടിച്ചു. “ഭരണാധികാരികൾ കൊലയാളികളായി മാറി – ലജ്ജിക്കൂ ബി.ജെ.പി” എന്ന കുറിപ്പോയാണ് അഭിഷേക് ആക്രമിക്കപ്പെടുന്ന വീഡിയോ മമത പങ്കുവെച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും പ്രതിപക്ഷ നേതാക്കൾക്ക് നേരെ ബിജെപി രാഷ്ട്രീയ പ്രതികാരബുദ്ധിയോടെ അക്രമം അഴിച്ചുവിടുകയാണെന്നും ടിഎംസി നേതൃത്വം ആരോപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ശൈലി ഭീഷണിയുടെയും അക്രമത്തിന്റെയും രാഷ്ട്രീയമാണെന്നും പാർട്ടി കുറ്റപ്പെടുത്തി. അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ അക്രമത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ശക്തമായി അപലപിച്ചു.
“പ്രമുഖ പ്രതിപക്ഷ നേതാവിന് മതിയായ പോലീസ് സംരക്ഷണം നൽകാതിരുന്നത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തെയാണ് കാണിക്കുന്നത്. ബംഗാൾ സർക്കാരും കേന്ദ്ര സർക്കാരും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണം. രാഷ്ട്രീയ വ്യത്യാസങ്ങൾ ഒരിക്കലും അക്രമത്തെ ന്യായീകരിക്കുന്നില്ല,” എന്നായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. “അഭിഷേക് ബാനർജിക്ക് നേരെ നടന്നത് വധശ്രമമാണ്. ഇത്തരം അരാജകത്വത്തിലൂടെ ബിജെപിക്ക് വെറുപ്പിന്റെ രാഷ്ട്രീയം മാത്രമേ അറിയൂ എന്ന് വീണ്ടും തെളിഞ്ഞു. ഇത്രയും സെൻസിറ്റീവായ ഒരു സാഹചര്യത്തിൽ പോലീസ് സംവിധാനം ഇല്ലാതിരുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്,” എന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.








