ന്യൂഡൽഹി : ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഉൾപ്പെട്ട ജോലിക്ക് ഭൂമി കുംഭകോണ കേസിൽ നിർണായക വിധിയുമായി സുപ്രീംകോടതി. സിബിഐ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറും കുറ്റപത്രവും റദ്ദാക്കണമെന്ന ലാലു പ്രസാദ് യാദവിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ സിബിഐക്ക് കോടതി അനുമതി നൽകി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ചും പ്രായം കണക്കിലെടുത്തും ലാലു പ്രസാദ് യാദവിന് കോടതി ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. വിചാരണ വേളയിൽ അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് 77-കാരനായ ലാലുവിന് കോടതി ഇളവ് നൽകി.
2004 മുതൽ 2009 വരെ യു.പി.എ സർക്കാരിൽ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ആണ് ലാലു പ്രസാദ് യാദവ് ജോലിക്ക് ഭൂമി കുംഭകോണം നടത്തിയത്. റെയിൽവേയിലെ ഗ്രൂപ്പ്-ഡി തസ്തികകളിൽ നിയമനം ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും ലാലു പ്രസാദ് യാദവിൻ്റെ കുടുംബാംഗങ്ങളുടെ പേരിലേക്ക് വലിയ തോതിൽ ഭൂമി തുച്ഛമായ വിലയ്ക്ക് കൈമാറ്റം നടത്തുകയായിരുന്നു. പട്നയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ഭൂമി ഇത്തരത്തിൽ ലാലുവിൻ്റെ ഭാര്യ റാബ്രി ദേവി, മക്കളായ മിസ ഭാരതി, തേജസ്വി യാദവ് തുടങ്ങിയവരുടെ പേരിലേക്ക് മാറ്റിയതായി സിബിഐ കുറ്റപത്രത്തിൽ പറയുന്നു.










